തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ  11.30നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിക്കും. റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഈ വര്‍ഷത്തെ ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നു ഫലം വന്നിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷാ ബോര്‍ഡ് യോഗം ഇന്നു  വൈകിട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ കൂടി ഫലത്തിന് അംഗീകാരം നല്‍കും. ഈ വര്‍ഷം 4,70,100 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതിയത്. ടി.എസ്.എസ.്എല്‍.സി, സ്‌പെഷല്‍ സ്‌കൂള്‍ പരീക്ഷ, ആര്‍ട് എസ്.എസ്.എല്‍.സി എന്നിവയുടെ ഫലവും നാളെ പ്രസിദ്ധീകരിക്കും.
ഏപ്രില്‍ രണ്ടിന് ആരംഭിച്ച മൂല്യനിര്‍ണയം വെള്ളിയാഴ്ച പൂര്‍ത്തിയായി. തുടര്‍ന്നു ടാബുലേഷന്‍ ജോലികളും പൂര്‍ത്തിയാക്കി. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവരുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തിയ ശേഷമാണ് അന്തിമ ഫലം തയാറാക്കിയത്. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി മോഡറേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു പരീക്ഷാ ബോര്‍ഡ് ഇന്നു യോഗം ചേരും. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുന്നതിനു വിദ്യാഭ്യാസവകുപ്പു വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫലം ഏതൊക്കെ വെബ്‌സൈറ്റുകളില്‍ ലഭ്യമാകുമെന്ന് ഇന്ന് അറിയിക്കും.

സംസ്ഥാനത്തെ 24 കേന്ദ്രങ്ങളിലായാണു മൂല്യനിര്‍ണയം നടന്നത്. 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു. 2758 കേന്ദ്രങ്ങളിലായി 4.7 ലക്ഷം വിദ്യാര്‍ഥികളാണ് എസ്.എസ.്എല്‍.സി. പരീക്ഷ എഴുതിയത്. പ്ലസ്ടു പരീക്ഷാഫലം മേയ് 15 നും 18 നും ഇടയ്ക്കു പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

പരീക്ഷാഫലം 28 നു പ്രഖ്യാപിക്കാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. ടാബുലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രതീക്ഷിച്ചതിലും മുമ്പു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്രയും നേരത്തേ ഫലം പ്രഖ്യാപിക്കുന്നത് എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ്.

അതിനിടെ, 2012 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് ഡിപ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് 2012 മേയ്/ജൂണ്‍ മാസം സേ പരീക്ഷ നടത്താന്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി ഉത്തരവായി.

റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡിപ്ലസ്  ഗ്രേഡെങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ സേ പരീക്ഷക്ക്് അര്‍ഹത ഉണ്ടാകൂ.

പ്രസ്തുത പരീക്ഷയില്‍ രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകുവാന്‍ സാധിക്കാതെ വന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ എഴുതാം. കൂടാതെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ/ മാതാവ്/ സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ പേപ്പര്‍ പരീക്ഷയെഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫിസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. എന്നാല്‍ അപേക്ഷ വിദ്യാര്‍ഥി പരീക്ഷ എഴുതിയ സെന്ററില്‍ നല്‍കിയാല്‍ മതി.

എഴുത്തുപരീക്ഷയുടെ സ്‌കോര്‍ മാത്രമേ സേ പരീക്ഷയിലൂടെ മെച്ചപ്പെടുത്താനാവൂ. ഐ.ടി പരീക്ഷയില്‍ തിയറി പരീക്ഷ മാത്രമായിരിക്കും സേ പരീക്ഷയിലൂടെ ഉള്‍പ്പെടുത്തുക.

പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് സേ പരീക്ഷക്ക് അപേക്ഷ നല്‍കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും സേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കണം. സേ പരീക്ഷക്ക് ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ ഫീസ് ഈടാക്കും.